Tuesday 18 April 2023

ചെറിയാക്കരയിലെ സംഭവബഹുലമായ ആദ്യ വര്‍ഷം

ചെറിയാക്കരയിലെ സംഭവബഹുലമായ ആദ്യ വര്‍ഷം

               

അഞ്ചു  വര്‍ഷം മുന്നെ 2016-2017 അക്കാദമിക വര്‍ഷം..... 

ഒരു കുട്ടി മാത്രം ഒന്നാംക്ലാസില്‍ പ്രവേശനം നേടിയ ആ  വിദ്യാലയം പത്രത്താളുകളില്‍ നിറഞ്ഞു നിന്നു.അര്‍ച്ചനക്ക് കൂട്ടുവേണം ചെറിയാക്കരയില്‍ എന്നതായിരുന്നു പത്രത്തിന്റെ തലക്കെട്ട്.

2016 ജൂണ്‍ 30 വരെ ചെറുവത്തൂര്‍ ബി.ആര്‍.സിയിലെ ബി പി ഒ ചുമതലയിലായിരുന്ന ഞാന്‍, വാര്‍ത്ത വന്ന ദിവസം എന്റെ സുഹൃത്തായ തൊട്ടടുത്ത വിദ്യാലയത്തിലെ  പ്രധാനാധ്യാ പകനോട് ചോദിച്ചു.

   താങ്കളുടെ വിദ്യാലയത്തില്‍ കുറേ കുട്ടികള്‍ ചെറിയാക്കര സ്‌കൂളിന്റെ സമീപപ്രദേശത്തു നിന്നും വരുന്നുണ്ടല്ലോ. ഒന്നോ രണ്ടോ കുട്ടികളെ ചെറിയാക്കരയിലേക്ക് അയക്കാന്‍ രക്ഷിതാക്കള്‍ വഴി ഒരു ശ്രമം നടത്താമോ?

ആദ്യം അവിടെയുള്ള പൗരപ്രമുഖര്‍ തങ്ങളുടെ കുട്ടികളെ അവിടെ ചേര്‍ത്ത് പഠിപ്പിക്കട്ടെ .അല്ലെങ്കില്‍ ആ പ്രദേശത്ത് നിന്നും അണ്‍ എയ്ഡഡ് വിദ്യാലയത്തിലേക്ക് കുട്ടികളെ അയക്കുന്ന രക്ഷിതാക്കള്‍ ആദ്യം തങ്ങളുടെ മക്കളെ അവിടെ ചേര്‍ക്കട്ടെ. അതിനുശേഷം എന്റെ വിദ്യാലയത്തിലെ കുട്ടികളെ അവിടെ ചേര്‍ക്കുന്നതിനെ കുറിച്ചുള്ള ആലോചന നടത്താം. 

രാത്രി ഞങ്ങള്‍ കുറേ നേരം തര്‍ക്കിച്ചു.

      ഒരു ക്ലാസില്‍ ഒരു കുട്ടി മാത്രം..എത്രമാത്രം ഭീതിജ നകമാണ് അത്. ആഹ്ലാദകരമായ ബാല്യം, സന്തോഷകരമായ പഠനം ഇതൊക്കെ പറഞ്ഞുനടക്കാന്‍ മാത്രമുള്ള സന്ദേശങ്ങളാണോ? ഇതുറപ്പാക്കുക എന്നത് നമ്മളടക്കമുള്ള പൊതുസമൂഹത്തിന്റെ ഉത്തരവാദിത്തമല്ലേ?

ഞാന്‍ ന്യായങ്ങള്‍ നിരത്തി................

പക്ഷെ ചെറിയാക്കരയില്‍ അര്‍ച്ചനക്ക് ഒരു വര്‍ഷം തനിച്ചിരിക്കേണ്ടി വന്നു.

   2016 ജൂണ്‍ 30 ന്  ബി.ആര്‍.സി പ്രവര്‍ത്തനങ്ങളോട് വിട പറഞ്ഞ് ഞാന്‍ വിദ്യാലയത്തിലേക്ക് ചേക്കേറി. മനസ്സില്‍ ഒരു ആഗ്രഹം സൂക്ഷിച്ചിരുന്നു. ചെറിയാക്കര വിദ്യാലയത്തില്‍ അധ്യാപകനായി വരണം.വിദ്യാലയം നേരിടുന്ന പ്രതിസ ന്ധികളെ പഠിക്കണം.ആരുടെ മുന്നിലും തലകുനിക്കാതെ അഭിമാനത്തോടെ ഉയര്‍ന്നു നില്‍ക്കാന്‍ കഴിയുന്ന വിദ്യാലയമായി ചെറിയാക്കര മാറണം. ആരും ആഗ്രഹിക്കുന്ന വിദ്യാലയമാക്കി ചെറിയാക്കരയെ മാറ്റണം.ഇതൊക്കെ മനസ്സില്‍ സ്വപ്നമായി സൂക്ഷിച്ചു.

   ബി.ആര്‍.സി വിട്ട് ആദ്യ രണ്ടുമാസം ജി.എച്ച്.എസ്.എസ് കുണ്ടംകുഴിയില്‍.പിന്നെ ആറു മാസം ജി.ഡബ്ല്യു.എല്‍.പി എസ് ബാരയില്‍,ആറു മാസം ജി.എം.എല്‍.പി.എസ് അജാനൂരില്‍, പിന്നെ ആറു മാസം മഹാകവി പി.സ്മാരക വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിദ്യാലയത്തില്‍, പിന്നെ 6 മാസം ജി.എച്ച്.എസ്.എസ് ചായോത്ത്. 2016 ജുലായ് 1 മുതല്‍ 2018 ഒക്ടോബര്‍ 24 വരെ  2 വര്‍ഷം 3 മാസക്കാലം 5 വിദ്യാലയങ്ങളിലായി അധ്യാപന ജീവിതം.2018 ഒക്ടോബര്‍ 24 ന് എന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഞാന്‍ ആഗ്രഹിച്ച ജി.എല്‍.പി.എസ് ചെറിയാക്കരയില്‍.

ഇതിനിടയില്‍ ചെറിയാക്കരയില്‍ നടപ്പിലാ ക്കേണ്ട വികസന പദ്ധതികള്‍, അതിന്റെ പ്രായോഗികത എന്നിവയൊക്കെ ട്രൈഔട്ട് ചെയ്ത് നോക്കാന്‍ ജി.ഡബ്ല്യു. എല്‍.പി.എസ് ബാരയിലും  ജി.എം.എല്‍.പി.എസ് അജാനൂ രിലും അവസരങ്ങള്‍ ലഭിച്ചു. ബാരയിലെ മുന്നേറ്റത്തെയും മികവിനെയും സംസ്ഥാന മികവുത്സവം വരെ എത്തിക്കാന്‍ സാധിച്ചത് എന്നിലെ ആത്മവിശ്വാസം വളര്‍ത്തി.

    ജി.എച്ച്.എസ്.എസ് ചായ്യോത്ത് നിന്നും ഏറെ പ്രയാസ പ്പെട്ടാണ് ഞാന്‍ ചെറിയാക്കര എത്തിയത്. ചായോത്തെ 130 കുട്ടികളുടെ നാലാംക്ലാസിലെ അധ്യാപകനായിരുന്നു ഞാന്‍. അഞ്ചു മാസത്തില്‍ താഴെ മാത്രമേ അവിടെ ജോലി ചെയ്തുള്ളൂ എങ്കിലും കുട്ടികളും അധ്യാപകരും  രക്ഷിതാക്ക ളുമായി വല്ലാത്ത ഒരു ആത്മബന്ധം എനിക്കുണ്ടായിരുന്നു. എന്നാലും ചെറിയാക്കര എന്ന ലക്ഷ്യം എന്നെ ചായ്യോത്തിനോട് വിട പറയാന്‍ പ്രേരിപ്പിച്ചു. വിടപറയും ദിനം എല്ലാ കുട്ടികള്‍ക്കും ഒരു പേന സമ്മാനമായി കൊടുത്തപ്പോള്‍ കുട്ടികള്‍ പ്രയാസത്തോടെ ചോദിച്ചു, ഞങ്ങളെ എന്നെങ്കിലും ചെറിയാക്കര കൊണ്ടുപോകുമോ എന്ന്. എന്റെ വര്‍ത്തമാനത്തില്‍ നിന്നും ചെറിയാക്കരയെക്കുറിച്ചും ഓട്ടുറുമയയെ കുറിച്ചും 13 കുട്ടികളെ കുറിച്ചും ചായോത്തെ എന്റെ മക്കള്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നു.

    2016 ഒക്ടോബര്‍ 24 ന് ജി.എല്‍.പി.എസ് ചെറിയാക്കരയില്‍ എത്തിയപ്പോള്‍ പിന്തുണയായി, തോളോ ടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ മികച്ച ഒരു അധ്യാപക ടീമിനെയും കിട്ടി എന്നത് വലിയ അനുഗ്രഹമായിരുന്നു. സതീശന്‍മാഷും പിന്നെ ചെറിയാക്കര വളര്‍ന്നുകാണണമെന്ന് എന്നും ആഗ്രഹിച്ച് ക്ലാസ്മുറിക്കകത്ത് കഠിനാധ്വാനം ചെയ്യുന്ന എന്റെ ചേച്ചി മഞ്ജുള, ഒപ്പം പ്രധാനാധ്യാപിക ബേബി ടീച്ചര്‍.....ഞങ്ങള്‍ പെട്ടെന്നു തന്നെ ടീമായി....

ചെറിയാക്കരയെ എങ്ങനെ വ്യത്യസ്ത മാക്കാം എന്ന ആലോചന മുന്നോട്ടുവെച്ചപ്പോള്‍ എല്ലാവരും എന്തിനും തയ്യാര്‍.13 കുട്ടികളെയും 4 പ്രീസ്‌കൂള്‍ കുട്ടികളെയും രാവിലെ 9 മണി മുതല്‍ 10 വരെ ഒന്നിച്ചിരുത്തി കഥ, കളി,  കാര്‍ട്ടൂണ്‍ എന്നിവയിലൂടെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനമെടുത്തു. അങ്ങനെ അടുത്ത ദിവസം മുതല്‍ ചെറിയാക്കരയിലെ പ്രവര്‍ത്തന സമയം രാവിലെ 9 മണിയായി.

രണ്ടു ദിവസം കഴിഞ്ഞ് ഒക്ടോബര്‍ 27 ന് ഞാന്‍ ചെറിയാക്കര, പൊതാവൂര്‍ എന്നീ വിദ്യാലയങ്ങളിലെ കുട്ടികളെ ഉള്‍പ്പെടുത്തി ഒരു എല്‍.എസ്.എസ് ക്ലാസിന് തുടക്കമിട്ടു. ചായ്യോത്തെ എന്റെ കുട്ടികളെ ഓര്‍മവന്നപ്പോള്‍ രക്ഷിതാക്കളുടെ ഗ്രൂപ്പില്‍ ക്ലാസിന് വരുന്നവര്‍ക്ക് സ്വാഗതം എന്നൊരു ഇന്‍വിറ്റേഷന്‍ കുറിപ്പും അയച്ചു.

2018 ഒക്ടോബര്‍ 27 ന് ശനി ചെറിയാ ക്കരയുടെ മുറ്റത്ത് 50 നടുത്ത് കുട്ടികളെത്തി. വര്‍ഷങ്ങളായി 30 ല്‍ താഴെ കുട്ടികള്‍ മാത്രം പെരുമാറിയ വിദ്യാലയ മുറ്റത്തും പിന്നെ എല്‍.എസ്.എസ് ക്ലാസിലും അമ്പതോളം കുട്ടികള്‍ .എനിക്കെന്തോ വല്ലാത്ത ഊര്‍ജ്ജം കിട്ടിയതു പോലെ. ഇത്രയും കുട്ടികള്‍ എന്നും ചെറിയാക്കരക്ക് വേണം എന്ന് മനസ്സും ആഗ്രഹിച്ചു. സന്തോഷമുള്ള ആ ദിനം കടന്നുപോയി.

പക്ഷെ ചായ്യോത്തെ ഏറ്റവും പ്രിയപ്പെട്ട അധ്യാപകര്‍ക്ക് പോലും എന്നില്‍ തെറ്റിദ്ധാരണയുണ്ടായി. ചായ്യോത്തെ കുട്ടികള്‍ ചെറിയാക്കര ഒരു ദിവസം വന്നുപോയത് വലിയ അപരാധമായി ചിത്രീകരിച്ചു. ചായ്യോത്ത് സ്‌കൂളിലേക്ക് പതിവായി കുട്ടികളുടെ ഓട്ടോ വരുമാനമുള്ള ചില വ്യക്തികളും തെറ്റിദ്ധാരണ വര്‍ധിപ്പിക്കാന്‍ കാരണമായി എന്ന് വേദനയോടെയെങ്കിലും ഞാന്‍ തിരിച്ചറിഞ്ഞു.

ഒരു രക്ഷിതാവിനെപ്പോലും നേരിട്ട് വിളിക്കാതെയാണ് ഇത്രയും കുട്ടികള്‍ ചെറിയാക്കര വന്നത് എന്നത് മനസ്സിലാക്കാന്‍ അവര്‍ക്ക് പ്രയാസമായി.  ഒരധ്യാപകനോട് കുട്ടികള്‍ കാണിക്കുന്ന സ്‌നേഹമായും, ഇത് അധ്യാപകന്‍ കുട്ടികളോട് കാണിച്ച കരുതലിന്റെ പ്രതികരണമാണെന്നും ചായ്യോത്തെ പ്രിയപ്പെട്ട എന്റെ രക്ഷിതാക്കള്‍ക്കറിയാം.അവര്‍ ഫോണിലൂടെ എന്റെ വിശേഷങ്ങള്‍ അന്വേഷിക്കുന്നത് തുടര്‍ന്നുകൊണ്ടേയിരുന്നു. 2020 ല്‍ ചെറിയാക്കര വിദ്യാലയത്തിന്റെ പരിസ്ഥിതിഗാനം ആലപിച്ച അമൃത മുതല്‍ ഏറ്റവും ഒടുവിലിതാ 2023 ല്‍ ഹൈടെക്ക് വിദ്യാലയത്തിന്റെ കെട്ടിടോദ്ഘാടനം നടക്കുമ്പോള്‍ പോലും ശിവന്യ മോള്‍ താന്‍ വരച്ച ചിത്രം സമ്മാനമായി നല്‍കാന്‍ ചെറിയാക്കര എത്തിയിട്ടുണ്ട്. ഗുരുശിഷ്യ സ്‌നേഹം അത്രമേല്‍ ആഴമുള്ളതാണെന്ന് ഞാന്‍ തിരിച്ചറിയുന്നു.

2018 ഒക്ടോബര്‍ 25 മുതല്‍ 30 വരെ തീയ്യതികളില്‍ ചെറിയാക്കര വിദ്യാലയത്തിന്റെ മാസ്റ്റര്‍പ്ലാന്‍ വിശകലനം ചെയ്യുകയും ജനപക്ഷത്തു നിന്നും വിദ്യാര്‍ത്ഥി പക്ഷത്തു നിന്നും വിദ്യാലയത്തിന്റെ ശക്തിദൗര്‍ബല്ല്യങ്ങള്‍ വിശകലനം ചെയ്യുകയും ചെയ്തു. അക്കാദമിക നിലവാ രത്തിലും ഭൗതികാന്തരീക്ഷ വികസനത്തിലും 75 ദിവസങ്ങള്‍ കൊണ്ടു പൂര്‍ത്തിയാക്കാവുന്ന കര്‍മ്മ പദ്ധതികള്‍ ആസൂത്രണം ചെയ്തു.20 മേഖലകളില്‍ വിദ്യാലയത്തിന്റെ വികസനാവശ്യങ്ങള്‍ നിശ്ചയിച്ചു. 2018  നവമ്പര്‍ 1 ന് വിദ്യാ ലയവികസനസമിതി യോഗം വിളിച്ചുചേര്‍ത്ത് പദ്ധതികള്‍ അവതരിപ്പിച്ചു.13 കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ വികസനസമിതി യോഗത്തില്‍ 60 നടുത്ത് ആള്‍ക്കാര്‍ പങ്കെടുത്തു. വിദ്യാലയം മെച്ചപ്പെട്ടുകാണണമെന്ന് ആഗ്രഹിക്കുന്ന ഗ്രാമ മനസ്സുകളെ നമ്മള്‍ അന്ന് അടുത്തറി ഞ്ഞു. വികസന പദ്ധതി അവതരണത്തിന്റെ ഒടുവില്‍ വളരെ പെട്ടെന്ന് പൂര്‍ത്തിയാക്കേണ്ടുന്ന ഭൗതിക വികസനം,അത് വരും വര്‍ഷപ്രവേശനത്തെ സ്വാധീനിക്കുന്ന രീതി എന്നിവ വിശദമാക്കി. ഒരു ലക്ഷത്തി മുപ്പത്തിയഞ്ചായിരം രൂപയുടെ വികസനപ്രവര്‍ത്തനം 75 ദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ചു.സാമ്പത്തിക ശ്രോതസ്സിന്റെ കാര്യത്തില്‍ ചര്‍ച്ച മുടങ്ങി നിന്നപ്പോള്‍ ഞങ്ങള്‍ 4 അധ്യാപകര്‍ ചേര്‍ന്ന 40000 രൂപ നല്‍കി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാമെന്ന് അറിയിച്ചു.

പ്രളയവുമായി ബന്ധപ്പെട്ട് പ്രതിമാസം ശമ്പളത്തില്‍ നിന്ന് നല്ലൊരു തുക സര്‍ക്കാറിലേക്ക് നല്‍കുന്ന വേളയിലായിട്ടുപോലും വിദ്യാലയവികസനത്തിന്റെ കാര്യത്തില്‍ സാമ്പത്തിക സമാഹരണത്തിന് അധ്യാപകര്‍ തന്നെ തുടക്കമിടണമെന്ന അഭിപ്രായം ഞാന്‍ മുന്നോട്ടു വെച്ചപ്പോള്‍ എല്ലാവരും അത് ഏകകണ്ഠമായി അംഗീകരിച്ചു.

വികസനസമിതി യോഗത്തില്‍ ഞങ്ങള്‍ 40,000 രൂപ നല്‍കാമെന്ന് അറിയിച്ചപ്പോള്‍ വേദി ഉണര്‍ന്നു. പത്തായിരം,അഞ്ചായിരം എന്നിങ്ങനെ കൂടിയിരുന്നവര്‍ തങ്ങളാല്‍ കഴിയും വിധം സ്‌പോണ്‍സര്‍ഷിപ്പുകള്‍ അറിയിച്ചു. തൊട്ടടുത്ത അങ്കണവാടിയിലെ ഇന്ദിര ടീച്ചര്‍ 5000 രൂപ തന്റെ സാലറിയില്‍ നിന്നും നല്‍കുന്നു എന്ന് അറിയിച്ചപ്പോള്‍ ഞങ്ങള്‍ തിരിച്ചറിഞ്ഞു,ചെറിയാക്കര ഗ്രാമത്തിന്റെ മനസ്സ്. അങ്ങനെ നവമ്പര്‍ 1 ന് തന്നെ 85000 രൂപ സ്‌കൂള്‍ വികസനനിധിയിലേക്ക് സ്‌പോണ്‍സര്‍ഷിപ്പിലൂടെ സമാഹരി ക്കാന്‍ സാധിച്ചത് ഞങ്ങളില്‍ വലിയ ആത്മ വിശ്വാസമുണ്ടാക്കി.

75 ദിവസം കൊണ്ടു പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് അടുത്തദിവസം മുതല്‍ തന്നെ തുടക്കം കുറിച്ചു..

വിദ്യാലയം നേരിടുന്ന ഓട്ടുറുമ ഭീഷണി ഒഴിവാക്കാന്‍ നമ്മള്‍ ഇക്കാലയളവില്‍ പലവിധ പരിശ്രമങ്ങള്‍ നടത്തി.ഓട്ടുറുമയെ പഠിക്കാന്‍ ശ്രമിച്ചു.കണ്ടെത്തിയ കാര്യങ്ങള്‍ വികസനസമിതി യോഗത്തില്‍ അവതരിപ്പിച്ച് നവമ്പര്‍ 4 ന് ഞായറാഴ്ച ഓട്ടുറുമക്കെതിരെ വാട്ടര്‍ സ്‌പ്രെയറിങ്ങ് നടത്താന്‍ തീരുമാനിച്ചു. പെരളത്തുപോയി സ്പ്രയര്‍ മെഷീന്‍ സംഘടിപ്പിച്ചും മണിയേട്ടന്റെ സഹായ ത്താലും നവമ്പര്‍ 4 ന് ഞങ്ങള്‍ ഓട്ടുറുമക്കെതിരെ യുദ്ധം തുടങ്ങി.ഞായര്‍ തിരുവനന്തപുരത്ത് എത്താമെന്ന് ഏറ്റ എനിക്ക് സുഹൃത്ത് ഡോ. വിധുസാര്‍ ചെറിയാക്കരക്ക് വേണ്ടി ആദ്യമായി ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഒരു ദിവസം അനുവദിച്ചു.

ഞാന്‍ മുമ്പ് ജോലി ചെയ്ത എല്ലാ വിദ്യാലയങ്ങളിലും ചുവര്‍ചിത്രീകരണം നടത്തിയ  സുഹൃത്ത് ചുവര്‍ വര്‍ണാഭമാക്കുന്ന ജോലി ആരംഭിച്ചു...

നവമ്പര്‍ ആദ്യദിനങ്ങളില്‍ ചുവര്‍ചിത്രീ കരണം മുന്നോട്ടു പോകുമ്പോള്‍ തന്നെ നവമ്പര്‍ 14 ശിശുദിനത്തില്‍ കുട്ടികളുടെ സന്തോഷം പ്രമേയമാക്കിയ ഹ്രസ്വചിത്രം പുറത്തിറക്കാന്‍ ഞങ്ങള്‍ ആലോചിച്ചു. ഇതിന് തൊടുപുഴ എന്‍.എസ്.എസ്‌കാപ്പ് വിദ്യാലയത്തിലെ പ്രധാനാധ്യാപകനും എന്റെ സുഹൃത്തും വഴികാട്ടിയു മായിരുന്ന വിധു പി നായരുടെ വലിയ പിന്തുണയു ണ്ടായിരുന്നു. സ്റ്റുഡന്‍സ് പോലീസ് കേഡറ്റിനുള്ള ഒരു കൈപ്പുസ്തകത്തിന്റെ പ്രവര്‍ത്തനത്തില്‍ ഒപ്പമുണ്ടായിരുന്ന ഞങ്ങള്‍ തിരുവനന്തപുരം ശംഖുമുഖത്തെ പോലീസ് ഹെഡ്‌കോര്‍ട്ടേഴ്‌സിലിരുന്ന് രാത്രി 1 മണിവരെ  ഹ്രസ്വചിത്രത്തിന്റെ ഷോട്ടുകളെ കുറിച്ച് സംസാരിച്ചു .കൂടെയുണ്ടായിരുന്ന രഞ്ജിത്ത് ഓരി, പാലക്കാടുള്ള മനോജ് സാര്‍, വിജയ കുമാര്‍ കൂത്താട്ടുകുളം എന്നിവരൊക്കെ രാവേറെ ചെല്ലുംവരെ ചെറിയാക്കരയുടെ ഷോട്ട്ഫിലിമിനെക്കുറിച്ച് ആലോചിച്ചുകൊണ്ടേയിരുന്നു.

2018 നവമ്പര്‍ 5 നാണ് ഞങ്ങള്‍ ഈ ആലോചന നടത്തുന്നത്. നവമ്പര്‍  9 ന് ഷൂട്ടിങ്ങ്, നവമ്പര്‍ 10,11 ന് എഡിറ്റിങ്ങ് 12 ന് ഉദുമയില്‍ അവസാന ഷൂട്ടിങ്ങ്.13  ന് എഡിറ്റിങ്ങ് അവസാനഘട്ട ജോലി പൂര്‍ത്തിയാക്കി നവമ്പര്‍ 14 ന് ശിശുദിനത്തില്‍ ഞങ്ങളുടെ ഹ്രസ്വചിത്രങ്ങള്‍ ചെറിയ വലിയ സന്തോഷങ്ങള്‍, നിനവ് എന്നിവ റിലീസ് ചെയ്തു. ചെറിയ വലിയ സന്തോഷങ്ങള്‍ എഡിറ്റ് ചെയ്യാന്‍ പ്രിയ സുഹൃത്ത് വിനയന്‍ പിലിക്കോടിന്റെ വലിയ പിന്തുണയയും സഹായവുമുണ്ടായിരുന്നു.ഒരു ഭിന്നശേഷി കുട്ടിയെ കഥാപാത്രമായി ആവശ്യമുള്ളതിനാല്‍ ഞാന്‍ മുന്നെ ജോലിചെയ്ത ബാരയിലെ എന്റെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥി അദ്വൈതിനെ ക്ഷണിച്ചു.അദ്വൈതും കുടുംബവും ചെറിയാക്കരയില്‍ എത്തി ഷൂട്ടിങ്ങുമായി ഞങ്ങളോട് സഹകരിക്കുകയായിരുന്നു.





നിനവ് എന്ന ഞങ്ങളുടെ രണ്ടാമത്തെ ഷോര്‍ട്ഫിലിം എഡിറ്റ് ചെയ്തു തന്നതും രണ്ട് ഷോര്‍ട്ഫിലിമിനും സംഗീതം ചെയ്തതും വിധുമാഷാ യിരുന്നു. തൃക്കരിപ്പൂര്‍ എം എല്‍ എ ശ്രീ എം രാജഗോപാലന്‍, എ.ഇ.ഒ ശ്രീ എം.കെ വിജയകുമാര്‍ ബി.പി.ഒ ഉണ്ണിരാജന്‍ പി.വി എന്നിവര്‍ ഹ്രസ്വചിത്രത്തില്‍ അഭിനയിച്ചതും പെട്ടെന്ന് പ്രചാരം നേടി. ഷോട്ട്ഫിലിമിന്റെ പ്രകാശനകര്‍മ്മം ഞങ്ങള്‍ മികച്ച രീതിയില്‍ തന്നെ നടത്തി.ശിശുദിനത്തില്‍ നയനവിരുന്നിനൊപ്പം എല്ലാവര്‍ക്കും പായസവും ഒരുക്കിയിരുന്നു.നൂറിലധികം പേര്‍ ചടങ്ങില്‍ പങ്കെടുത്ത് ഞങ്ങളുടെ ഹ്രസ്വചിത്രം കണ്ടു.ഇതെല്ലാം ചേര്‍ന്ന കാഴ്ച ഞാന്‍ മാറിയിരുന്ന് ആസ്വദിച്ചു.

ഇതിനിടയില്‍ വിദ്യാലയ കവാടത്തില്‍ 12 മീറ്റര്‍ നീളത്തില്‍ ജൈവപ്പന്തല്‍ നിര്‍മ്മിക്കല്‍ പണി ആരംഭിച്ചു. ഒരു ദിവസം ഞായറാഴ്ച സുഹൃത്ത് വിനയനോടൊപ്പം എല്‍. എസ്.എസ്‌ക്ലാസിനായി ഞാന്‍ രാവിലെ 8 മണിക്ക് ചെറിയാക്കരയെത്തി.അപ്പോള്‍ അവിടെ യുവധാര കുടുംബശ്രീയുടെ യോഗം നടക്കുകയായിരുന്നു.

കുടുംബശ്രീ സെക്രട്ടറി എന്നെ വിളിച്ചു പറഞ്ഞു.മാഷേ ഒരു സന്തോഷമുള്ള കാര്യം പറയാനുണ്ട്. ഞാന്‍ ആകാംക്ഷയോടെ അത് കേട്ടു. കുടുംബശ്രീ വിദ്യാലയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 5000 രൂപ നല്‍കാന്‍ തീരുമാ നിച്ചു. അത്തരം ഒരു തീരുമാനമെടുത്തതില്‍ ഞാന്‍ അവരെ  അഭിനന്ദനവും നന്ദിയും അറിയിച്ചു.വിദ്യാലയത്തിന്റെ വിഭവസമാഹരണത്തിന്റെ രണ്ടാമത്തെ നാഴികക്കല്ലാ വുകയായിരുന്നു യുവധാര കുടുംബശ്രീയുടെ തീരുമാനം. തുടര്‍ന്ന് പ്രദേശത്തെ 9 കുടുംബശ്രീകളും ഒരു പുരുഷസ ഹായസംഘവും ചേര്‍ന്ന് അമ്പതിനായിരത്തോളം രൂപ വിദ്യാലയത്തിന് നല്‍കി.

സഹായം വിദ്യാലയത്തെ തേടിയെത്താന്‍ തുടങ്ങിയതോടെ ഞങ്ങള്‍ വികസനപ്രവര്‍ത്തനവും ഊര്‍ജിതമാക്കി. കുട്ടികളുടെ പാര്‍ക്കിന് പ്രഥമ പരിഗണന നല്‍കി പ്രവര്‍ത്തനമാരംഭിച്ചു. ഒട്ടേറെ പാര്‍ക്കുകള്‍ സന്ദര്‍ശിച്ചു പലരുമായും ബന്ധപ്പെട്ടു.ഒടുവില്‍ സുരേഷ് എന്ന ചെറിയാക്കരയുടെ പാര്‍ക്കിന്റെ ശില്പിയെ തീരുമാനിച്ചു .ജെസിബി എത്തി,സ്ഥലമൊരുക്കി,പാര്‍ക്കിന്റെ പണി ആരംഭിച്ചു.

അടുത്തദിവസം തന്നെ സുരക്ഷിതമായ വിദ്യാലയന്തരീക്ഷം ഒരുക്കാനും കളിസ്ഥലം ഒരുക്കാനുമുള്ള പ്രവര്‍ത്തനത്തിന് തുടക്കമിട്ടു. കല്പണിക്ക് ചന്ദ്രേട്ടനെയും സുധിയേട്ടനെയും ചുമതലപ്പെടുത്തി.

5 വണ്ടി കല്ലിറക്കി. ചെറിയാക്കരയിലെ ചെറുപ്പക്കാര്‍ ഞായറാഴ്ച തോണിയില്‍ പൂഴി എത്തിച്ച്  ചുമലിലെടുത്ത് വിദ്യാലയത്തില്‍ പൂഴി എത്തിച്ചു. ചിത്രീക രണം,പാര്‍ക്ക്,കല്പണി എന്നിവ ഒരു പോലെ മുന്നോട്ടു പോകാന്‍ തുടങ്ങി. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പേഴ്‌സണല്‍ അക്കൗണ്ടില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും തികയാതെ വന്നപ്പോള്‍ ചിട്ടി വിളിച്ചും കാശ് അഡ്വാന്‍സ് ചെയ്ത്  ഞങ്ങള്‍ ജോലിക്ക് ഭംഗം വരുത്താതെ ചടുലമായി മുന്നോട്ട് നീങ്ങി.

ഇതിനിടയില്‍ വിദ്യാലയത്തിന് തൊട്ടു മുന്നിലുള്ള ശ്രീ വിഷ്ണുമൂര്‍ത്തി വീതുപുര വിദ്യാലയ ത്തിലേക്ക് അമ്പതിനായിരം രൂപ സ്‌പോണ്‍സര്‍ ചെയ്തു. ഒരു ക്ഷേത്ര കമ്മിറ്റി ഇത്തരത്തില്‍ വലിയൊരു സഹായം വാഗ്ദ്ധാനം ചെയ്തത് അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങളെ അത്ഭുതപ്പെടുത്തി. നാട് ശരിക്കും സ്‌കൂളിലേക്ക് ഒഴുകി വരാന്‍ തുടങ്ങി.ഇക്കാലയളവില്‍ വിദ്യാലയം സംഘടിപ്പിച്ച ക്യാമ്പുകളിലും മറ്റ് ശുചീകരണ പ്രവര്‍ത്തനങ്ങളിലും വന്‍ ജനപങ്കാളിത്തം ഉണ്ടായി.

വിദ്യാലയത്തിലെ കുഞ്ഞുങ്ങള്‍ക്ക് പുറത്തുള്ള മികച്ച റിസോഴ്‌സ് പേഴ്‌സണ്‍സിനെ വിദ്യാല യത്തില്‍ എത്തിച്ച് പരിശീലനം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. നാടക പരിശീലനത്തിന് അനില്‍ നടക്കാവും ഇംഗ്ലീഷ് സ്‌കിറ്റിന്റെ പരിശീലനത്തിന് മഹേഷ് പള്ളിപ്പാറയും വിദ്യാലയത്തിലെത്തി. രാത്രിയിലും വിദ്യാലയത്തില്‍ തങ്ങി ഞങ്ങളും രക്ഷിതാക്കളും കുട്ടികള്‍ക്ക് പരിശീലനം നല്‍കി. കുട്ടികള്‍ക്ക് കലാപ്രകടനത്തിന് പ്രത്യേകം പച്ച,വെള്ള നിറത്തിലുള്ള  ജെന്‍ഡര്‍ ന്യൂട്രല്‍ ഉടുപ്പ് തയ്യാറാക്കി. ചൂട്ടേന്‍ പാറയെത്തി ഫോട്ടോയും കലാപ്രകടനത്തിന്റെ വീഡിയോ ഷൂട്ടും പൂര്‍ത്തിയാക്കി.

മുന്‍ എച്ച് എം ശ്രീ സി.വി.ഗോവിന്ദന്‍ മാസ്റ്ററുടെ കുടുബത്തെ അദ്ദേഹത്തിന്റെ സ്മരണക്ക് പാര്‍ക്ക് നിര്‍മ്മിച്ചു നല്‍കുവാന്‍ ബന്ധപ്പെടുന്നത് ഇക്കാലയളവിലാണ്. കുടുംബം സസന്തോഷം ഇക്കാര്യം സമ്മതിക്കുകയും വിദ്യാലയത്തിലേക്ക് പാര്‍ക്ക് നിര്‍മ്മിക്കാന്‍ 50000 രൂപ നല്‍കുകയും ചെയ്തു.ഇതു കൂടി ആയപ്പോള്‍ ഞങ്ങളുടെ വിഭവസമാഹരണം രണ്ടുലക്ഷത്തി അമ്പതിനായിരത്തിന ടുത്തെത്തി.

ഇതിനിടയില്‍ വിദ്യാലയത്തിനായി പ്രത്യേക ലോഗോ തയ്യാറാക്കി. ഇതിന്റെ പ്രകാശനം എ.ഇ.ഒ ശ്രീ എം.കെ വിജയകുമാര്‍ നിര്‍വഹിച്ചു. നൂറ് ഗ്രാബാഗില്‍ ഞങ്ങള്‍ വിഷരഹിത പച്ചക്കറിക്കൃഷി ആരംഭിച്ചു.ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ ശ്രീമതി വിപി ജാനകിയായിരുന്നു പച്ചക്കറിക്കൃഷി ഉദ്ഘാടനം ചെയ്തത്. പച്ചക്കറി നടീല്‍ ഉദ്ഘാടനം നിര്‍വഹിച്ചത് അമ്പാടിയേട്ടനായിരുന്നു.

പൂര്‍വ വിദ്യാര്‍ത്ഥി സംഗമം വിളിച്ചു ചേര്‍ക്കാനായിരുന്നു പിന്നത്തെ ശ്രമം.കണ്‍വീനര്‍ ബാലചന്ദ്രനെ സമീപിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് അതി വേഗം പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു നീക്കി. 675 പൂര്‍വ വിദ്യര്‍ത്ഥികളുടെ ലിസ്റ്റ് ഞങ്ങള്‍ അഡ്മിഷന്‍ രജിസ്റ്റര്‍ നോക്കി തയ്യാറാക്കി. ലിസ്റ്റ് തയ്യാറാക്കുന്നതില്‍ അമ്മമാരും ലിസ്റ്റ് ഡി.ടി.പി ചെയ്യുന്നതില്‍ സതീശന്‍മാഷും ഊര്‍ജസ്വലമായി പ്രവര്‍ത്തിച്ചു.

2018 ഡിസമ്പര്‍ 9 ന് പൂര്‍വവിദ്യാര്‍ത്ഥി സംഗമം കോര്‍ ഗ്രൂപ്പ് ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമ രൂപം നല്‍കി. ഇതിനിടയില്‍ വൈകുന്നേരങ്ങളില്‍ ഞങ്ങളും ഗോപാലേട്ടനും വിനോദും പഴയകാല പ്രധാനാധ്യാപകര്‍,  അധ്യാപകര്‍ എന്നിവരുടെയൊക്കെ വീടുകള്‍ സന്ദര്‍ശിച്ചു. പലരും ചെറിയാക്കരയില്‍ നിത്യേനെ സംഭവിക്കുന്ന മാറ്റങ്ങള്‍ പത്രങ്ങളിലൂടെ അറിഞ്ഞ സന്തോഷം ഞങ്ങളുമായി പങ്കുവെച്ചു. പൂര്‍വ അധ്യാപകര്‍ പലരും ആവശ്യപ്പെടാതെ തന്നെ വിദ്യാലത്തിലേക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു.എല്ലാവര്‍ക്കും ചെറിയാക്കര ഇന്നു നേരിടുന്ന പ്രതിസന്ധികള്‍ മറികടക്കുന്ന കാഴ്ച കണ്ടാല്‍ മതി എന്ന ആഗ്രഹം മാത്രം. എല്ലാവരുടെയും അനുഗ്രഹങ്ങള്‍ വാങ്ങി പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തിലേക്ക് ക്ഷണിച്ചു കൊണ്ട് ഞങ്ങള്‍ മുന്നോട്ടു പോയി.

ഇതിനിടയില്‍ 2018 ഡിസമ്പര്‍ 16 ന് ഞായറാഴ്ച വിദ്യാലയത്തില്‍ വലിയൊരു അക്കാദമിക ഉത്സവം നടന്നു. സ്മാര്‍ട്ട് 10 സ്മാര്‍ട്ട് 50 എന്ന് നാമകരണം ചെയ്ത പദ്ധതി ഉദ്ഘാടനം ചെയ്തത് പൊതുവിദ്യാഭ്യാ സസംരക്ഷണ യജ്ഞത്തിന്റെ സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ.സി.രാമകൃഷ്ണനായിരുന്നു. 2018 ലെ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ഡോ.വിധു.പി.നായ രായിരുന്നു മുഖ്യതിതിഥി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ ശകുന്തള വിധു പി നായര്‍ക്ക് ചെറിയാക്കരഗ്രാമത്തിന്റെ സ്‌നേഹോപഹാരം സമര്‍പ്പിച്ചു. വിദ്യാലയത്തിന്റെ ഹൈടെക്ക് പദ്ധതിയായ ഓണ്‍ലൈന്‍ പരീക്ഷയുടെയും കുട്ടിയെ അറിയാം മൊബൈല്‍ ആപിന്റെയും ഉദ്ഘാടനം തുടര്‍ന്നു നടന്നു. ജൈവപ്പന്തലിന്റെ ഉദ്ഘാടനം ഡോ.വിധു.പി.നായരും ജൈവഗ്യാലറിയുടെ ഉദ്ഘാടനം ഡോ.സി. രാമകൃഷ്ണനും നിര്‍വഹിച്ചു. വിദ്യാലയത്തിന്റെ മുന്നോട്ടു പോക്കിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ വിധുമാഷ് നല്‍കി. തുടര്‍ന്ന് നടന്ന കുട്ടികളുടെ ക്യാമ്പിന് പ്രശസ്തസംഗീതജ്ഞന്‍ മണക്കാലഗോപാലകൃ ഷ്ണന്‍,ഗുരുശ്രേഷ്ഠ അവാര്‍ഡ് ജേതാവ് ശ്രീ.വിജയകുമാര്‍ കൂത്താട്ടുകുളം, പ്രശസ്ത ചിത്രകാരന്‍ വര്‍ഗീസ് കളത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഒരു പ്രതിഫലവും വാങ്ങാതെ ഈ കൂട്ടുകാരൊക്കെ ചെറിയാക്കരയെത്തി എന്റെ നാട്ടുകാരോടും കുട്ടികളോടും ഇടപെടുമ്പോള്‍ ഞാന്‍ വളരെ സന്തോഷവാനാണ്. ചെറിയാക്കരയുടെ വളര്‍ച്ചയും വിശേഷങ്ങളും പല ദിവസങ്ങളിലും ഞാന്‍ ഇവരുമായി പങ്കുവെക്കാറുണ്ടായിരുന്നു.

പൂര്‍വവിദ്യാര്‍ത്ഥി സംഗമത്തിന് കുട്ടികളുടെ കലാപരിപാടികളുടെ പ്രാക്ടീസ്,അമ്മമാരുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നടക്കുന്ന തിരുവാതിരയുടെ പ്രാക്ടീസ് എന്നിവ വിദ്യാലയ ക്യാമ്പസിനെ സജീവമാക്കി. പൂര്‍വ വിദ്യാര്‍ത്ഥികളുടെയും നാട്ടുകാരുടെയും സ്‌പോണ്‍സര്‍ഷിപ്പുകള്‍ വിദ്യാലയത്തിന് ലഭിച്ചുകൊണ്ടേ യിരുന്നു.ഇതിനിടയില്‍ ക്രിസ്മസ് അവധിക്ക് വിദ്യാലയം അടക്കുന്നദിനം ഞങ്ങള്‍ ഹൗസ്‌ബോട്ടില്‍ ഒരു ക്ലാസ് പി.ടി.എ യോഗം നടത്തി. ഇതിനും ഞങ്ങള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പു ണ്ടായിരുന്നു.ഹൗസ്‌ബോട്ടില്‍ വെച്ചു തന്നെ കുട്ടികളുടെ പ്രകടനങ്ങളുടെ ഷൂട്ടിങ്ങും ക്രിസ്മസ് ആഘോഷവും സംഘടിപ്പിച്ചു.പത്രമാധ്യമങ്ങള്‍ നല്ല രീതിയില്‍ പരിപാടി കവര്‍ചെയ്തു.

പൂര്‍വവിദ്യാര്‍ത്ഥി സംഗമത്തില്‍ വിതരണം ചെയ്യാനും നാട്ടുകാര്‍ക്ക് പുതുവര്‍ഷസമ്മാനം നല്‍കാനും വിദ്യാലയം 1000 കലണ്ടറുകള്‍ പ്രിന്റു ചെയ്തു.വിദ്യാലയം കഴിഞ്ഞ 60 ദിവസം നടത്തിയ പ്രവര്‍ത്തനങ്ങളുടെ പാനലുകള്‍ തയ്യാറാക്കി.


സെക്കന്റ് ബെല്‍ : പൂര്‍വ വിദ്യാര്‍ത്ഥി സംഗമം

പൂര്‍വവിദ്യാര്‍ത്ഥി സംഗമം ഒരു ഉത്സവമായിരുന്നു.300 ഓളം പൂര്‍വ വിദ്യാര്‍ത്ഥികള്‍ വിദ്യാ ലയത്തിലേക്ക് ഒഴുകിയെത്തി.മൂന്ന് പന്തലുകളില്‍ വ്യത്യസ്ത ബാച്ചുകാരുടെ സംഗമം.എല്ലാവര്‍ക്കും പായ സമടക്കമുള്ള സദ്യ ഒരുക്കിയിരുന്നു.കലണ്ടര്‍ വിതരണം ചെയ്തു.പൂര്‍വ അധ്യാപകരുടെ അനുഭവം പങ്കുവെച്ചു.പൂര്‍വ അധ്യാപകരെ ആദരിച്ചു.പലരും വിദ്യാലയത്തിലേക്ക് വലിയ തരത്തില്‍ സംഭാവനകള്‍ നല്‍കി.ചെറിയാക്കരയുടെ പ്രഥമ പ്രധാനാധ്യാപകന്‍ കുഞ്ഞമ്പു മാസ്റ്റര്‍ 25000 രൂപ സംഭാവന നല്‍കിയതു മുതല്‍ ചെറിയാക്കരയിലെ കൊച്ചു കൂട്ടുകാരികള്‍ നൃത്തം ചെയ്ത് സമ്മാനം ലഭിച്ച 1000 രൂപ വരെ വിദ്യാലയ ത്തിലേക്ക് നല്‍കി.

കുട്ടികള്‍ക്ക് വേണ്ടി നിര്‍മ്മിച്ച പാര്‍ക്കിന്റെയും സംഗമത്തിന്റെയും ഉദ്ഘാടനം ശ്രീ രാജഗോപാലന്‍ എം എല്‍ എ നിര്‍വഹിച്ചു. എ.ഇ.ഒ ശ്രീ എം.കെ വിജയകുമാര്‍, ഡയറ്റ് ലക്ചറര്‍ ശ്രീ പി.വി വിനോ ദ്കുമാര്‍,വിനയന്‍ പിലിക്കോട് എന്നിവര്‍ പൂര്‍വവി ദ്യാര്‍ത്ഥികളുമായി സംസാരിച്ചു. പൂര്‍വ വിദ്യാര്‍ത്ഥികള്‍ വിദ്യാലയത്തിന് സ്വന്തമായി ഒരു വാഹനം വാങ്ങുന്നതിന് സംഗമത്തില്‍ മൂന്നു ലക്ഷത്തോളം രൂപ സ്‌പോണ്‍സര്‍ ചെയ്തു.

പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തിന്റെ ഭാഗമായി വിദ്യാലയ വാഹനം സജ്ജമാക്കാന്‍ രണ്ടുലക്ഷ ത്തോളം രൂപ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ നിന്നും പെട്ടെന്നു തന്നെ സമാഹരിക്കാന്‍ സാധിച്ചു. പുതിയ വാഹനം വാങ്ങാന്‍ 

ഫണ്ട് അപര്യാപ്തമായതിനാല്‍ സെക്കന്‍ഡ് ഹാന്‍ഡ് വാഹനം വാങ്ങാന്‍ ധാരണയായി. ഒ.എല്‍.എക്‌സ് വഴി വാഹനത്തിന്റെ അന്വേഷണം സജീവമാക്കി. ഒടുവില്‍ പാല ക്കാട് മണ്ണാര്‍ക്കാട് നിന്നും ചെറിയാക്കരയുടെ ഭൂമിശാസ്ത്രം കൂടെ പരിഗണിച്ച് മാരുതിയുടെ ഇക്കോ വാന്‍ കണ്ടെത്തി.

വാഹനം വാങ്ങാന്‍ സതീശന്‍ മാഷ,് ഗോപാലേട്ടന്‍,വിനോദ് ഒ.കെ എന്നിവരുമായി പാലക്കാടേക്ക് യാത്രതിരിച്ചു. പാലക്കാട് നിന്നും കാസര്‍ഗോഡ് വരെ ചെറിയാക്കരയുടെ ആദ്യ സ്‌കൂള്‍ വാഹനം ഓടിക്കുവാനുള്ള ഭാഗ്യം എനിക്കു കൈവന്നു. ആദ്യനാളുകളില്‍ ഇപ്പോഴത്തെ സ്‌കൂള്‍ വാഹന ഡ്രൈവര്‍ സനൂജും ഞാനും കഴിയും വിധം സ്‌കൂള്‍ വാഹനം ഓടിച്ചു തുടങ്ങി.

വിധി നിര്‍ണയിച്ച പഠനോത്സവം

2019 ഫെബ്രുവരി 3 ചെറിയാക്കരയുടെ ഭാവി നിര്‍ണയിച്ച പഠനോത്സവം വന്നെത്തി. കുട്ടികളുടെ പഠന മികവുകള്‍ രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റെയും മുന്നില്‍ അവതരിപ്പിക്കുക എന്നതാണ് പഠനോത്സവം കൊണ്ട് ലക്ഷ്യമിടുന്നത്.കേവലം 13 കുട്ടികള്‍ മാത്രമുള്ള ചെറിയാക്കരയിലെ കുട്ടികള്‍ എല്ലാവരും തന്നെ മികച്ച പഠന നിലവാരം പുലര്‍ ത്തിയിരുന്നു. ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിംഗ്,ഗണിത ശേഷി, വായനയിലെയും ലേഖനത്തിലെയും മികവ് ... ഇവയൊക്കെ കരസ്ഥമാക്കിയ മക്കള്‍ അക്ഷരാര്‍ത്ഥത്തില്‍ ഫെബ്രുവരി 3 ന് സന്ധ്യാ വേളയില്‍ കൂടി നിന്ന നാനൂറോളം പേരെ വിസ്മയിപ്പിച്ചു.ചെറിയാക്കരയിലെ കുട്ടികള്‍ക്ക് ഇത്രമാത്രം പഠനമികവ് ഉണ്ടെന്ന് സമൂഹം തിരിച്ചറിഞ്ഞ ദിനം കൂടിയായിരുന്നു അത്.കുട്ടികള്‍ കുറവാണെങ്കിലും ലഭിച്ച കുട്ടികളെ മുഴുവന്‍ പത്തരമാറ്റ് തിളക്കത്തോടെ ആണ് തിരിച്ചേല്പിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ പൊതുസമൂഹം വരുന്ന അധ്യയന വര്‍ഷത്തേക്ക് അതേ വേദിയില്‍,അതെ രാത്രിയില്‍ 23 കുട്ടികളെ വിദ്യാലയത്തി നെ ഏല്പിച്ചു.

ചെറിയാക്കര ചെറുതല്ല എന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് ഒരു ഗ്രാമം. ഇവിടെ ജോലി ചെയ്യുന്ന ഞങ്ങളാരും സമയം നോക്കാറില്ല. അങ്ങനെ ചുവന്ന മഷി പതിഞ്ഞ ഒരു വിദ്യാലയകലണ്ടറില്‍ ഞങ്ങള്‍ക്ക് വിശ്വാസവുമില്ല. എന്നും രാവിലെ നേരത്തെ തന്നെ വിദ്യാലയത്തിലെത്തുന്ന ഞങ്ങള്‍ പലപ്പോഴും വീടെത്തുന്നത് ഏറെ വൈകിയാണ്..ശനി,ഞായര്‍,മറ്റ് അവധി ദിനങ്ങള്‍ ഒക്കെ ഞങ്ങള്‍ക്ക് ചെറിയാക്കരക്ക് വേണ്ടി കൂടുതല്‍ പ്രവര്‍ ത്തിക്കാനുള്ളതാണ്. ചെറിയാക്കരയില്‍ കുട്ടികളെത്തും. ഈ വിദ്യാലയം ചെറിയാക്കരക്ക് പുറത്തുള്ള പൊതു സമൂഹവും ആഗ്രഹിക്കും. ആ നിലയിലേക്ക് വിദ്യാലയത്തെ വളര്‍ ത്താനുള്ള കര്‍മപദ്ധതിയില്‍ നമുക്ക് ഒരേ മനസ്സോടെ ചേര്‍ന്നു നില്‍ക്കാം.


No comments:

Post a Comment